2012, മേയ് 8, ചൊവ്വാഴ്ച

വിട


ഈറനണിഞ്ഞോരീ  കണ്ണുകള്‍ക്കപ്പുറം
കാണുന്നു നിന്നെ ഞാന്‍ ‍തോഴാ...
ഒരു  ജന്മം  ഹൃദയത്തില്‍  സൂക്ഷിച്ചോരീയിളം
വാടാത്ത പനിനീര്‍പുഷ്പമായ്  നിന്നെ  ഞാന്‍
നെഞ്ചോടടക്കിയ  കാലത്തെയും!‍‍ 
ഒരു പ്രണയമായിരുന്നുവോ  നിന്നോടെനിക്കന്നു
തോന്നിയതെന്നെനിക്കറിയില്ലതാകിലും
ഇന്നും,  ഇനിയെന്നും  ഒരോര്‍മ്മയായ്,
ഒരു  തേങ്ങലായ് എനിക്കെന്നും‍ നിന്‍ വിയോഗം! 
പഴയ പുസ്തകത്താളില്‍ കുറിച്ചിട്ട
മധുരനൊമ്പര  പ്രണയകാവ്യങ്ങളും...
കണ്ണുകള്‍ തമ്മില്‍  ഉടക്കുമ്പോഴോക്കെയും
'നാം  നമുക്കെ'ന്നോതിയ   മൗനവും..
എന്റെയുള്ളില്‍  പറയാന്‍  കരുതിയ,
പറയാന്‍ മറന്നുപോയോരായിരം   കാര്യങ്ങളും...
ഒറ്റപ്പെടലിന്റെ   ആര്‍ദ്രയാമങ്ങളില്‍
നിന്നെയോര്‍ത്തുഞാന്‍   പൊഴിച്ച  സ്മിതങ്ങളും...
തോരാത്തോരോര്‍മ്മകള്‍   മുറിപ്പെടുത്തുന്നോരീ
അപൂര്‍ണ്ണമാം  എന്റെ ദിനരാത്രങ്ങളും!
എത്ര   ജന്മങ്ങള്‍  കടന്നുപോകിലുമെന്റെ
സ്മൃതികളില്‍ നിന്‍ കരസ്പര്‍ശമേകിടും!
കണ്ടുവെന്നാകിലും  കാണാത്ത  ഭാവത്തില്‍
ഇന്നു  നാം  തമ്മില്‍  പിരിഞ്ഞങ്ങു പോകാവേ,
പറയാത്ത  വാക്കുകള്‍  ഹൃദയത്തില്‍  കോറി ഞാന്‍
ഒരു നേര്‍ത്തസ്മിതവുമായ്  കാത്തിരിക്കാം,
മറ്റൊരു  ജന്മമുണ്ടെങ്കില്‍  നിന്റെയാ-
പാദരേണുക്കളിലൊന്നായ് പിറക്കുവാന്‍..!‌